തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ശമ്പളം കുത്തനെ കൂടും; പെൻഷനും അനുവദിക്കും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ശമ്പളം കൂട്ടും. ഗ്രാമപഞ്ചായത്ത് അംഗം മുതൽ മേയർ വരെയുള്ളവരുടെ ശമ്പളമാണ് വർധിപ്പിക്കുന്നത്. ഗ്രാമ – ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകൾ, മുൻസിപ്പാലിറ്റി, നഗരസഭ എന്നിവിടങ്ങളിലെ ജനപ്രതിനിധികളുടെ ശമ്പളം 50 ശതമാനം വർധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് പെൻഷൻ അനുവദിക്കുന്നത് സംബന്ധിച്ച ശുപാർശയും സർക്കാരിന്റെ സജീവ പരിഗണനയിലാണ്. ഇക്കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകും എന്നാണ് വിവരം.
മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ള നിയമസഭാംഗങ്ങളുടെ ശമ്പള വർധനവും ഉടനുണ്ടാകും. അതിന് ശേഷമാകും തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ശമ്പളവർധനവ് നടപ്പാക്കുക. മുഖ്യമന്ത്രിയുടേയും എംഎൽഎമാരുടെയും ശമ്പളം അടുത്ത നിയമസഭ സമ്മേളനത്തിൽ വർദ്ധിപ്പിക്കും.
മേയറുടെ നിലവിലെ ശമ്പളം 15,800 രൂപയാണ്. ഡെപ്യൂട്ടി മേയറുടെ ശമ്പളം 13,200 രൂപയും. കൗൺസിലറുടെ ശമ്പളം 8,200 രൂപയും ആണ്. മേയറുടെ അതേ ശമ്പളമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്. വൈസ് പ്രസിഡന്റിന് 13,200 രൂപയും മെമ്പർമാർക്ക് 8800 രൂപയും ആണ്. മുനിസിപ്പാലിറ്റിൽ ചെയർമാന് 14,600 രൂപയും വൈസ് ചെയർമാന് 12,000 രൂപയും കൗൺസിലർമാർക്ക് 7,600 രൂപയും ആണ് നിലവിലെ ശമ്പളം.
ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റിന് 14,600 രൂപയും വൈസ് പ്രസിഡന്റിന് 12,000 രൂപയും മെമ്പർമാർക്ക് 7,600 രൂപയും ആണ് നിലവിലെ ശമ്പളം. ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റിന് 13,200 രൂപയും വൈസ് പ്രസിഡന്റിന് 10,600 രൂപയും മെമ്പർമാർക്ക് 7,000 രൂപയും ആണ് ശമ്പളം. ശമ്പളത്തിൽ 50 ശതമാനം വർധനവ് ഉണ്ടാകും. കൂടാതെ തദ്ദേശ ജനപ്രതിനിധികൾക്ക് പെൻഷനും അനുവദിക്കും.
പെൻഷൻ അനുവദിക്കണമെന്ന് തദ്ദേശ ജനപ്രതിനിധികൾ ദീർഘകാലമായി ആവശ്യപ്പെടുകയായിരുന്നു. തദ്ദേശ വാർഡുകളുടെ എണ്ണം കൂട്ടാൻ ഓർഡിനൻസ് ഇറക്കുന്നതിന് പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. പഞ്ചായത്തുകൾ മുതൽ കോർപറേഷൻ വരെയുള്ള എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാർഡ് വീതം കൂട്ടാനാണ് തീരുമാനം. അതേസമയം, ശമ്പളം ഉയർത്തുന്നതും പെൻഷൻ നൽകുന്നതും അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നും അതോടൊപ്പം വാർഡുകളുടെ എണ്ണം കൂട്ടുന്നതും സാമ്പത്തിക ബാധ്യതയ്ക്ക് ആക്കം കൂട്ടുമെന്നുമാണ് വിമർശനം.