പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കി മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി; ലക്ഷങ്ങളുടെ നഷ്ടം, പ്രതിഷേധിച്ച് കര്‍ഷകര്‍

കൊച്ചി: എടയാർ വ്യവസായ മേഖലയ്ക്ക് സമീപം പെരിയാറിൽ രാസമാലിന്യം കലർന്നതിനെത്തുടർന്ന് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. ഇന്നലെ രാത്രിയിലാണ് മീനുകൾ ചത്തുപൊന്താൻ തുടങ്ങിയത്. എടയാർ വ്യവസായ മേഖലയിൽ നിന്ന് പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കിയതാണ് ഇതിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. മത്സ്യക്കൃഷി നടത്തിയ കർഷകരെയും ഇത് ബാധിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കർഷകർ പറയുന്നു.
തുടക്കത്തിൽ പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്നുള്ള ഭാഗങ്ങളിലാണ് ചത്ത മത്സ്യങ്ങളെ കൂട്ടത്തോടെ കണ്ടത്. തുടർന്ന് കടമക്കുടി, ചേരാനെല്ലൂർ ഭാഗങ്ങളിലേക്കും വ്യാപിച്ചു. ഇവിടെ മത്സ്യക്ഷൃഷി ചെയ്തവർക്കാണ് നഷ്ടമുണ്ടായത്. ലക്ഷങ്ങൾ മുടക്കി കൃഷി ചെയ്തവരുടെ മത്സ്യങ്ങളാണ് കൂട്ടത്തോടെ ചത്തുപൊങ്ങിയത്.
ശക്തമായ മഴയ്ക്കിടെ വ്യവസായ ശാലകളിൽ നിന്ന് പുഴയിലേക്ക് രാസമാലിന്യങ്ങൾ ഒഴുക്കിയതിനെത്തുടർന്നാണ് മീനുകൾ ചത്തുപൊങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്. അധികൃതർ ഇക്കാര്യത്തിൽ ഇതുവരെ ഇടപെട്ടിട്ടില്ലെന്നും നാട്ടുകാർ ആരോപിച്ചു.