ലോക്സഭാ തിരഞ്ഞെടുപ്പ്; അഞ്ചാം ഘട്ടത്തിലും പോളിങ് ശതമാനം കുറവ്; ആശങ്കയിൽ മുന്നണികൾ

ന്യൂഡല്‍ഹി: ആറാംഘട്ട വോട്ടെടുപ്പിന് തയാറെടുക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 58 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്. ആദ്യ നാല് ഘട്ടങ്ങൾക്ക് സമാനമായി അഞ്ചാം ഘട്ടത്തിലും പോളിങ് ശതമാനം കുറഞ്ഞത് മുന്നണികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
മെയ് 25നാണ് ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ആകെ 889 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഏറ്റവും കൂടുതൽ മണ്ഡലങ്ങളറള്ളത് ഉത്തർപ്രദേശിലാണ്. ഉത്തർപ്രദേശ് 14, ഹരിയാന 10, ബീഹാർ, ബംഗാൾ 8, ഡൽഹി 7, ഒഡിഷ 6, ജാർഖണ്ഡ് 4, ജമ്മു കശ്മീര്‍ 1 എന്നിങ്ങനെ മണ്ഡലങ്ങളിലാണു വിധിയെഴുത്ത് നടക്കുന്നത്. ജമ്മു കശ്മീരിലെ അനന്ത്നാഗ്-രജൗരി ജില്ലയിൽ മാറ്റിവച്ച പോളിങ്ങാണ് ആറാംഘട്ടത്തിൽ നടക്കുന്നത്.
അഞ്ചാംഘട്ട വോട്ടെടുപ്പിൽ 59.71% പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് ബംഗാളിലാണ്; 73.69%. ഏറ്റവും കുറവ് മഹാരാഷ്ട്രയിലാണ്; 54.29%. ഇതോടെ മഹാരാഷ്ട്രയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പൂർത്തിയായി. ഒഡിഷയിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പും അഞ്ചാംഘട്ടത്തിൽ നടന്നു.
നാലുഘട്ടങ്ങളെ അപേക്ഷിച്ച് അഞ്ചാംഘട്ടത്തിൽ പോളിങ് ശതമാനത്തിലുണ്ടായ കുറവ് രാഷ്ട്രീയ പാർട്ടികളെ ആശങ്കപ്പെടുത്തുന്നുണ്ട്. ശേഷിക്കുന്ന രണ്ട് ഘട്ടങ്ങളിലും പരമാവധി വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് പാർട്ടികൾ.