ആനപ്പാപ്പാന്‍മാര്‍ക്കുള്ള പിഎസ്സി പരീക്ഷയിലെ ചോദ്യങ്ങൾ ചർച്ചയായി

കൽപറ്റ: ആനപ്പാപ്പാന്‍മാര്‍ക്കുള്ള പിഎസ്സി പരീക്ഷയിൽ സയൻസും കണക്കും ഇന്ത്യന്‍ ഭരണഘടനയും വന്നു പക്ഷെ ആനയെക്കുറിച്ചുമാത്രം ചോദ്യങ്ങൾ വന്നില്ല. വനംവകുപ്പിന് കീഴില്‍ ആനപ്പാപ്പാന്മാര്ക്കായി നടത്തിയ പി.എസ്.സി പരീക്ഷയിൽ ആണ് ഇത്തരം ഒരു സംഭവം ഉണ്ടായത്. ആനയെ നോക്കാൻ അറിഞ്ഞിരിക്കേണ്ട പാപ്പാന്മാർ സയൻസും ചരിത്രവും അറിയേണ്ട അവസ്ഥയായി.
കഴിഞ്ഞ 14നാണ് എറണാകുളം, വയനാട് ജില്ലകളിലെ ആനക്യാമ്പുകളിലേക്കുള്ള പാപ്പാന്മാര്ക്കായി പി.എസ്.സി പരീക്ഷ നടത്തിയത്.ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും ആറ്റത്തിന്റെ ഘടനയും സൗരയൂഥത്തിന്റെ സവിശേഷതകളുമെല്ലാം ചോദിച്ചു. സാംക്രമിക രോഗങ്ങളും രോഗകാരികളും സംഖ്യകളും അടിസ്ഥാനക്രിയകളും വര്‍ഗവും വര്ഗമൂലവുമെല്ലാമായിരുന്നു ഏഴാം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള പരീക്ഷയുടെ സിലബസ്.
എന്നാൽ, ആനയുമായോ ആന സംരക്ഷണവുമായോ പരിചരണവുമായോ ബന്ധമുള്ള ഒരു ചോദ്യംപോലും ആനപ്പാപ്പാൻമാർക്കുള്ള ചോദ്യപേപ്പറിൽ കണ്ടില്ല. ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയുടെ ചോദ്യപേപ്പറിൽ പാരപെറ്റില്‍ വെച്ചിരിക്കുന്ന ചെടിച്ചട്ടി താഴേക്ക് പതിക്കുമ്പോള്‍ ഉണ്ടാകുന്ന ഊർജമാറ്റമേത് എന്നൊക്കെ ചോദിച്ചിട്ടുണ്ട്.
യുദ്ധക്കപ്പലായ ഐ.എന്‍.എസ് മഹീന്ദ്രക്ക് ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ മലനിരകളുടെ പേരാണ് നല്‍കിയിരിക്കുന്നത്, ഇന്ത്യന്‍ ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് മൗലിക കടമകളെ കുറിച്ച് പ്രതിപാദിക്കുന്നത് എന്നിങ്ങനെയുള്ള ചോദ്യങ്ങളും ഇടംപിടിച്ചു.