പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; രാഹുൽ ജർമ്മനിയിലെന്ന് സൂചന; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; കണ്ടെത്താൻ ഇന്റർപോളിന്റെ സഹായം തേടും

കോഴിക്കോട് ∙ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി.ഗോപാൽ ജർമനിയിലെത്തിയതായി പൊലീസ് സ്ഥീരീകരിച്ചു. ബെംഗളൂരുവിൽനിന്ന് സിംഗപ്പൂർ വഴി ജർമനിയിലേക്ക് കടക്കുകയായിരുന്നു. നാട്ടിലെത്തിക്കാനായി പൊലീസ് ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കും.
സംഭവത്തിൽ രാഹുലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും തുടങ്ങി. രാഹുലിനെ കണ്ടെത്താൻ ഇന്റർപോളിന്റെ സഹായം തേടും. രാഹുലിന്റെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തേക്കും. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്.
വിവാഹം കഴിഞ്ഞു വീട്ടിലെത്തിയ വധുവിനെ രാഹുൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായും ഉടൻ ഛർദിച്ചതായും വധു പൊലീസിനു മൊഴി നൽകി. വീട്ടിൽ രാഹുലിന്റെ അമ്മ ഉഷ കുമാരിയും സുഹൃത്തും ഒപ്പം മദ്യപിക്കാനുണ്ടായിരുന്നു. അന്വേഷണ ചുമതലയുള്ള ഫറോക്ക് ഡിവിഷൻ അസി.കമ്മിഷണർക്ക് വധുവിന്റെ മൊഴി പൊലീസ് സംഘം കൈമാറി.
രാഹുലിനു ജർമനിയിൽ ജോലിയുണ്ടെന്നു പറഞ്ഞതു കളവാണോയെന്നു പൊലീസ് സംശയിക്കുന്നു. വിശദമായ അന്വഷണത്തിനു വിദേശ ഏജൻസികളുെട സഹായം ആവശ്യമാണ്. ഇന്റർപോളിന്റെ സഹായത്തോടെ അന്വേഷണം നടത്താനാണ് ആലോചന.