കൃത്യസമയത്ത് വീട്ടിൽ എത്തിയതുകൊണ്ടാണ് മകൾക്ക് വിസ്മയയുടെ ഗതി വരാതിരുന്നത്; കണ്ടപ്പോള്‍ തിരിച്ചറിയാൻ പോലുമാകാത്ത അവസ്ഥയിൽ; ഭർതൃവീട്ടിൽ ക്രൂരമർദനത്തിന് ഇരയായ യുവതിയുടെ പിതാവ്

കൊച്ചി: മകളെ കണ്ടപ്പോള്‍ തിരിച്ചറിയാൻ പോലുമാകാത്ത അവസ്ഥയിൽ ആയിരുന്നെന്നും, കൃത്യസമയത്ത് വീട്ടിൽ എത്തിയതുകൊണ്ടാണ് മകൾക്ക് വിസ്മയയുടെ ഗതി വരാതിരുന്നതെന്നും, ഭർതൃവീട്ടിൽ ക്രൂരമർദനത്തിന് ഇരയായ യുവതിയുടെ പിതാവ്. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിലാണ് യുവതി ഭർത്താവിന്റെ ക്രൂരമർദനത്തിന് ഇരയായത്. തങ്ങള്‍ ചെല്ലുന്നതിന്റെ തലേന്ന് രാത്രി 2 മണിയോടെ മകൾ ക്രൂരമായ മർദ്ദനത്തിന് ഇരയായി എന്നും പിതാവ് പറഞ്ഞു.
മർദനമേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ നടുക്കത്തിൽ നിന്ന് ഇനിയും മോചിതയാകാത്തതിനാൽ യുവതിക്ക് കൗൺസലിങ് ഉൾപ്പെടെ നൽകുന്നുണ്ട്. ഇനി ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നും യുവതിയുടെ പിതാവ് പറഞ്ഞു. വിവാഹമോചനം അടക്കമുള്ള നിയമനടപടികളിലേക്ക് യുവതിയുടെ കുടുംബം കടന്നിട്ടുണ്ട്.
യുവതിയുടെ പരാതിയിൽ കോഴിക്കോട് പന്തീരാങ്കാവ് തെക്കേ വള്ളിക്കുന്ന സ്നേഹതീരത്തിൽ രാഹുൽ പി ഗോപാൽ (29) നെതിരെ ഗാർഹിക പീഡനത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ജർമനിയിൽ എയ്റോനോട്ടിക്കൽ എൻജിനീയറാണ് രാഹുൽ. എറണാകുളം നോർത്ത് പറവൂർ സ്വദേശിയായ യുവതി ഒരു ബഹുരാഷ്ട്ര കമ്പനിയിൽ ഉദ്യോഗസ്ഥയാണ്. ഈ മാസം അഞ്ചിന് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം.
വിവാഹം കഴിഞ്ഞ അന്നു തന്നെ മോളെ അവർ കോഴിക്കോട്ടേക്ക് കൊണ്ടുപോയിയെന്ന് പിതാവ് പറഞ്ഞു. ഒന്‍പതാം തീയതി എറണാകുളത്ത് വച്ച് വിവാഹ റിസപ്ഷൻ സംഘടിപ്പിച്ചിരുന്നു. അതിനായി എട്ടാം തീയതി രാഹുലും മകളും എത്തി. റിസപ്ഷൻ കഴിഞ്ഞ് 10–ാം തീയതിയാണ് തിരിച്ചു പോയത്. അടുക്കള കാണൽ ചടങ്ങിനായി 12-ാം തീയതിയാണ് ഞങ്ങൾ കോഴിക്കോട്ടെ രാഹുലിന്റെ വീട്ടിലേക്ക് പോയത്. വിവാഹത്തിന് മുൻപ് ഞാൻ മാത്രമേ അവരുടെ വീട്ടിൽ പോയിട്ടുണ്ടായിരുന്നുള്ളൂ. അതിനാൽ വീട്ടുകാർ ഉൾപ്പെടെ 26 പേരാണ് അടുക്കള കാണലിനായി പോയതെന്നും യുവതിയുടെ പിതാവ് പറഞ്ഞു.
ഞങ്ങൾ ചെന്ന് ഏറെക്കഴിഞ്ഞിട്ടും മോളെ പുറത്തേക്ക് കണ്ടില്ല. ചോദിച്ചപ്പോൾ വസ്ത്രം മാറുകയാണ് എന്നാണ് പറഞ്ഞത്. കുറച്ചു കഴിഞ്ഞപ്പോൾ മകൾ വന്നു. ഒറ്റനോട്ടത്തിൽ ആളെ തിരിച്ചറിയാൻ പോലും പറ്റാത്ത വിധം മുഖമാകെ വിരൂപമായിരുന്നു. നെറ്റി മുഴച്ചിരിക്കുന്നു. മൂക്കിൽ നിന്ന് രക്തം വന്ന പാടുണ്ടായിരുന്നു. ആകെ ഭയന്ന് വിറച്ചു നില്‍ക്കുന്ന രീതിയിലായിരുന്നു അവൾ. സംസാരിക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല. ചോദിച്ചപ്പോൾ കുളിമുറിയിൽ വീണതാണ് എന്നാണ് പറഞ്ഞത്. മകളോട് ആവർത്തിച്ച് ചോദിച്ചപ്പോഴാണ് കുറശ്ശേ ആയി കാര്യങ്ങൾ പറഞ്ഞതെന്നും പിതാവ് പറയുന്നു.