ജപ്തി ചെയ്ത വീട്ടിൽ നിന്ന് ഇറക്കിവിട്ടു; ശല്യമാണെന്ന് നാട്ടുകാരുടെ പരാതിയും; പിന്നാലെ രണ്ട് നായ്ക്കളെയും ഏറ്റെടുത്ത് അനിമൽ റസ്ക്യൂ സംഘം

കൊച്ചി: ജപ്തി ചെയ്ത വീട്ടിൽ നിന്ന് ഇറക്കിവിട്ട വളർത്തുനായകളെ ഏറ്റെടുത്ത് അനിമൽ റസ്ക്യൂ സംഘം. ജപ്തി ചെയ്ത വീട്ടിൽ നിന്ന് മൂന്ന് വർഷം മുമ്പാണ് കൂടുസെന്ന നായയെയും ബ്യൂട്ടിയെന്ന പട്ടിയെയും തെരുവിലേക്ക് ഇറക്കിവിട്ടത്. രണ്ടുപേരും ശല്യമെന്ന് നാട്ടുകാർ ആരോപിച്ചതോടെയാണ് സംഭവം വാർത്ത ആയത്.
വാർത്ത കണ്ടയുടൻ ജപ്തി നടപടിയിൽ വീടൊഴിഞ്ഞ നായകളുടെ ഉടമ കൂടിയായ അച്ചാമ കരഞ്ഞുകൊണ്ട് സ്ഥലത്തെത്തി. അച്ചാമ്മയെ കണ്ട് കൂടുസും ബ്യൂട്ടിയും അടുത്തേക്ക് ഓടിയെത്തി സ്നേഹം പ്രകടിപ്പിച്ചു. തനിക്ക് വീടില്ലെന്നും എങ്ങോട്ടും കൊണ്ടുപോകാൻ നിര്‍വാഹമില്ലെന്നും എറണാകുളത്ത് വരുമ്പോള്‍ സുഹൃത്തുക്കളുടെ വീട്ടിലാണ് താമസിക്കുന്നതെന്നും അച്ചാമ പറഞ്ഞു.
പിന്നാലെ തൃക്കാക്കര പൊലീസും അനിമൽ റസ്ക്യൂ സംഘവുമെത്തി. ഏറ്റെടുക്കാമെന്നും വളർത്താമെന്നും അനിമൽ റസ്ക്യൂ സംഘം പൊലീസിനും നാട്ടുകാര്‍ക്കും ഉറപ്പ് നല്‍കി. കണ്ണമ്മാലിയിലെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റുകയാണെന്ന് എസ്‍പിസിഎ സെക്രട്ടറി ടികെ സജീവൻ പറഞ്ഞു. എന്നാൽ, ബ്യൂട്ടി പട്ടി ഗർഭിണിയാണെന്നും തത്കാലം സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുന്നു എന്നും അനിമൽ റസ്ക്യു സംഘത്തിലെ ഒരാള്‍ പറഞ്ഞു. തുടര്‍ന്ന് രണ്ടു വളര്‍ത്തുനായകളെയും അനിമൽ റസ്ക്യൂ ആംബുലൻസിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.