മയക്കുമരുന്ന് നൽകി വിദ്യാർത്ഥിയെ ലൈം ഗികമായി പീഡിപ്പിച്ചു; 62 വയസുകാരന് 37 വര്‍ഷം തടവും 85,000 രൂപ പിഴയും

കോഴിക്കോട്: വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. കൊല്ലം പരവൂർ തൊടിയിൽ അൻസാർ എന്ന 62 കാരനെയാണ് കോടതി ശിക്ഷിച്ചത്. 37 വർഷം കഠിനതടവും 85,000 രൂപ പിഴയുമാണ് ശിക്ഷ. കോഴിക്കോട് പോക്സോ കോടതി ജഡ്ജി സി എസ് അമ്പിളിയുടേതാണ് ശിക്ഷാവിധി. പിഴ സംഖ്യയില്‍ 50,000 രൂപ ഇരയായ കുട്ടിയ്ക്ക് നല്‍കണമെന്നും പിഴ ഒടുക്കാത്ത പക്ഷം 11 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
2022 ജനുവരി മുതല്‍ പല ദിവസങ്ങളില്‍ ഇയാള്‍ കുട്ടിയ്ക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്നാണ് കേസ്. രക്ഷിതാക്കള്‍ കുട്ടിയെ ലഹരി മുക്ത കേന്ദ്രത്തില്‍ ചികിത്സക്ക് വിധേയനാക്കിയിരുന്നു. എന്നാല്‍ ഇയാള്‍ വീണ്ടും മയക്കുമരുന്ന് നല്‍കാമെന്ന് പറഞ്ഞ് വശീകരിച്ച് കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പ്രോസിക്യൂഷന് വേണ്ടി അഡ്വ ആര്‍എന്‍ രഞ്ജിത് ഹാജരായി. കോഴിക്കോട് കസബ ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷാണ് കേസില്‍ ആദ്യം അന്വേഷണം നടത്തിയത്. കുട്ടിയെ ഉപദ്രവിച്ചത് മെഡിക്കല്‍ കോളജ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടര്‍ എം.എല്‍ ബെന്നി ലാലു, സബ് ഇന്‍സ്‌പെക്ടര്‍ വി. മനോജ് കുമാര്‍ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.