‘പുരുഷന്മാർക്ക് കിടപ്പറ പങ്കിടണമെങ്കിൽ സ്ത്രീകളെ വിളിക്കണം; അതിലെന്താണ് തെറ്റ് ‘? തന്റെ മുറിയിൽ നടിമാർ മുട്ടിയിട്ടുണ്ടെന്നും കൊല്ലം തുളസി

ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും മിനി സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതനാണ് നടൻ കൊല്ലം തുളസി. നാടകത്തിലൂടെയാണ് അദ്ദേഹം തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. തുളസീധരൻ നായർ എന്നാണ് യഥാർത്ഥ പേര്. സിനിമയിൽ സജീവമായതോടെ കൊല്ലം തുളസിയായി മാറി. മലയാള സിനിമയിലെ ഏറെ വിവാദങ്ങൾക്ക് കാരണമായ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കൊല്ലം തുളസിയുടെ പഴയ ഒരു അഭിമുഖമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കിടപ്പറയിലേക്ക് പുരുഷന്മാർ സ്ത്രീകളെ വിളിക്കുന്നതിൽ എന്താണ് തെറ്റ് എന്ന് അദ്ദേഹം ചോദിക്കുന്നു. തന്റെ മുറിയിൽ നടിമാർ വന്ന് തട്ടിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
“കിടപ്പറയിലേക്ക് പുരുഷന്മാർ സ്ത്രീകളെ വിളിക്കുന്നതിൽ എന്താണ് തെറ്റ്. പശുവിനേയോ എരുമയേയോ വിളിക്കാൻ പറ്റില്ലല്ലോ. പുരുഷന്മാർക്ക് കിടപ്പറ പങ്കിടണമെങ്കിൽ സ്ത്രീകളെ വിളിക്കണം. സ്ത്രീകൾക്ക് കിടപ്പറ പങ്കിടണമെങ്കിൽ പുരുഷന്മാരെ വിളിക്കണം. സ്ത്രീയെ ജനിപ്പിച്ചത് എന്തിനാണ്..? ആദം-ഹവ്വ ചരിത്രം എടുത്ത് നോക്ക്. ആദ്യമെ ആദത്തിന് ഒരു കൂട്ടുകാരിയെ കൊടുത്തു. പക്ഷെ അവർ തമ്മിൽ പിണങ്ങി പിരിഞ്ഞു. അന്നേ സ്ത്രീ മാറിപ്പോയി. ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചാണ് അവർ മാറിപ്പോയത്.
എന്നിട്ട് ആദം ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ടിട്ടാണ് ദൈവം ഒരു ഇണയെ കൊടുത്തത്. പുരുഷന്റെ സുഖ ജീവിതത്തിനും എല്ലാ സൗകര്യങ്ങൾക്കും വേണ്ടി സഹായിക്കാനും സഹകരിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാനും വേണ്ടിയാണ് വാരിയെല്ലിൽ നിന്ന് അസ്ഥിയെടുത്ത് ഒരു സ്ത്രീയെ സൃഷ്ടിച്ചത്. സ്ത്രീയെന്ന് പറയുന്നത് പുരുഷന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ എപ്പോഴും പുരുഷന് അതീതയായി ഇരിക്കണം സ്ത്രീ. അങ്ങനെയാണ് ആദ്യകാലം മുതൽക്ക്… ഇല്ലെങ്കിൽ പറയട്ടെ.
പുരുഷന്മാർക്ക് അപ്പുറം വന്നിട്ടുണ്ട് സ്ത്രീ ഇല്ലെന്ന് ഞാൻ പറയുന്നില്ല. പക്ഷെ എന്തായാലും പുരുഷന്റെ ഒരു അരയടി താഴെയായിരിക്കണം സ്ത്രീ. ഗർഭം ധരിക്കാനും പ്രസവിക്കാനുമുള്ള അവകാശവും അധികാരവും സ്ത്രീകൾക്ക് കിട്ടിയതുകൊണ്ടാണ് കൂടെ കിടന്നാലെ അവസരം കിട്ടു എന്നൊക്കെയുള്ള കാര്യങ്ങൾ നടക്കുന്നത്. നേരെ മറിച്ച് പുരുഷന്മാർക്ക് ആയിരുന്നുവെങ്കിലും ഇത് തന്നെ സംഭവിച്ചേനെ. പുരുഷന്മാർക്ക് ഒറ്റയ്ക്ക് നടക്കാൻ പറ്റുമായിരുന്നില്ല.
പുരുഷന്മാരുടെ മുറിയിൽ സ്ത്രീകൾ പോയി മുട്ടിയേനെ. ഇതൊക്കെ സ്വാഭാവികമായ പരിണാമത്തിന്റേതാണ്. ചരിത്രം പഠിച്ചാൽ ഇതൊക്കെ എവിടെയെങ്കിലുമൊക്കെ കാണും. പരിശുദ്ധനായ ഒറ്റ ദൈവം പോലും നമുക്കില്ല. ബാക്കിയെല്ലാം നമ്മളെ വിശ്വസിപ്പിച്ചിരിക്കുന്നതാണ്. ഒരു നടിയും എനിക്കെതിരെ ആരോപണം ഒന്നും പറയില്ല. ഞാൻ പേടിക്കേണ്ട കാര്യവുമില്ല. എനിക്ക് തെറ്റായ ചിന്തായില്ലാതില്ലെന്ന് ഞാൻ പറയുന്നില്ല. ഞങ്ങളൊക്കെ മുഖ്യധാരയിൽ നിന്നും മാറ്റപ്പെട്ടവരാണ്.
ഞങ്ങൾ ചെറിയ വില്ലൻ വേഷങ്ങളും ആന്റി ഹീറോയുമായാണ് അഭിനയിക്കുന്നത്. ഞാൻ ബലാത്സംഗ സീനൊന്നും അഭിനയിച്ചിട്ടില്ല. അത്തരം സീനിലേക്ക് വിളിച്ചവരോട് മുഖത്ത് നോക്കി പറഞ്ഞിട്ടുമുണ്ട്. ഞാൻ ബലാത്സംഗ നടനല്ല. അതുകൊണ്ട് എനിക്ക് ഇണയെ കിട്ടിയിട്ടില്ല. ഇപ്പോൾ അങ്ങനെയുള്ള സീനുകൾ കിട്ടിയിരുന്നുവെങ്കിലെന്ന് ആഗ്രഹമുണ്ട്. പക്ഷെ എനിക്ക് തരില്ല.
അതുകൊണ്ട് ഞങ്ങൾക്ക് സ്ത്രീകളുമായി ബന്ധമില്ല. പിന്നെ എങ്ങനെയാണ് ഇംഗിതം ഞങ്ങൾ അറിയിക്കുന്നത്. ഇത് നായകന്മാരോടുള്ള ഇഷ്ടവും ഭ്രമവുമാണ്. സ്ത്രീകൾ അങ്ങോട്ട് ചെല്ലുകയാണ്. ആരോപണം ഉന്നയിച്ച നടിമാരുടെ വീട്ടിലേക്കോ മുറിയിലേക്കോ നടന്മാർ ചെന്നിട്ടില്ല. സിദ്ദിഖിന്റെ മുറിയിൽ ചെന്നതിന് വരെയെ രേഖകളുള്ളു മറ്റൊന്നിനുമില്ല.
അതിനാൽ പീഡിപ്പിക്കപ്പെട്ടുവെന്ന് പറയുന്നത് തെറ്റല്ലേ. മറ്റൊരു കുടുംബം കലക്കുകയല്ലേ. ആത്മാഭിമാനമുള്ള സ്ത്രീ ഇങ്ങനെയൊന്നും കൊണ്ടുവരില്ല. സംഭവിച്ചിരിക്കാം… ഞാൻ ഒന്നും ന്യായീകരിക്കുന്നില്ല. തെറ്റ് തെറ്റ് തന്നെയാണ്. എന്റെ മുറിയിൽ നടിമാർ വന്ന് തട്ടിയിട്ടുണ്ടല്ലോ. അങ്ങനെ തട്ടുന്നത് മറ്റെന്തിന് എങ്കിലും വേണ്ടിയാണെന്നതിന് തെളിവുണ്ടോ?.
എന്റെ കതകിൽ തട്ടിയത് എനിക്ക് അറിയാവുന്ന ചെറുപ്പക്കാരിയായ നടിയാണ്. എനിക്ക് അവരെ ഇഷ്ടമാണ്. വേറൊരു രീതിയിലും അല്ല. മാനസീകമായി അടുപ്പം വരുമ്പോൾ രണ്ടുപേർ ശാരീരികമായി ബന്ധപ്പെട്ടെന്ന് വരും. അത് അവരുടെ ആഗ്രഹമാണ്. മറ്റുള്ളവർക്ക് ചോദ്യം ചെയ്യേണ്ട കാര്യമില്ല. ഇത് എവിടെയാണ് ഇല്ലാത്തത്. വീട് പണിക്ക് നിൽക്കുന്ന മെയ്ക്കാട് സ്ത്രീയെ പോലും വിടാത്ത സമൂഹമല്ലേ നമ്മുടേത്. പിന്നെ സിനിമാക്കാരെ മാത്രം കേറി അള്ളേണ്ട കാര്യം എന്താണ്.
സിനിമാക്കാർക്ക് ഗ്ലാമറും പണവും ഉള്ളതുകൊണ്ട് അവരെ ഇടിച്ച് താഴ്ത്താമെന്ന് കരുതി മറ്റുള്ളവർ ലക്ഷ്യപ്രാപ്തിക്ക് വേണ്ടി ചെയ്യുന്നതാണ് ഇതെല്ലാം. അമ്മ സംഘടനയെ തകർക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണ് ഇതെല്ലാം. സമ്മതമില്ലെങ്കിൽ അപ്പോൾ തന്നെ പ്രതികരിക്കണം. ചെവിക്കുറ്റിക്ക് അടിക്കണം. എട്ട് വർഷം കഴിഞ്ഞ് സമ്മതമില്ലാതെയാകുന്നത് എങ്ങനെയാണ്. ആരും അത്ര മോശക്കാരൊന്നുമല്ലെന്നുമാണ് കൊല്ലം തുളസി പറഞ്ഞത്.