ചാന്ദ്ര പര്യവേക്ഷണ രംഗത്ത് മുന്നേറി ഇന്ത്യ; ചന്ദ്രയാൻ 4 ഇവിടെ ഇറങ്ങും; കൊണ്ടുവരിക കല്ലും മണ്ണും, നിർണ്ണായക വിവരം പുറത്ത്

 ചാന്ദ്ര പര്യവേക്ഷണ രംഗത്ത് മുന്നേറി ഇന്ത്യ; ചന്ദ്രയാൻ 4 ഇവിടെ ഇറങ്ങും; കൊണ്ടുവരിക കല്ലും മണ്ണും, നിർണ്ണായക വിവരം പുറത്ത്

ന്യൂഡൽഹി: ചാന്ദ്ര പര്യവേക്ഷണ രംഗത്ത് മുന്നേറുകയാണ് ഇന്ത്യ. ഇന്ത്യൻ ജനത ആവേശത്തോടെ കാത്തിരിക്കുന്ന ഐഎസ്ആർഒയുടെ ദൗത്യമാണ് ചന്ദയാൻ – 4. ഐഎസ്ആർഒയിൽ നിന്നുള്ള അപ്ഡേറ്റുകൾ പുറത്തുവിടുന്ന ഐഎസ്ആർഒ ഇൻസൈറ്റ്സ് എന്ന എക്സ് ഹാൻഡിലിലാണ് ചന്ദ്രയാൻ-4 ലാൻഡ് ചെയ്യുന്നത് ചന്ദ്രയാൻ-3 ലാൻഡ് ചെയ്ത ശിവ്ശക്തി പോയിൻ്റ് അരികിലായിരിക്കുമെന്ന് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ-3 മിഷന്റെ ഭാഗമായുള്ള വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. ഇതോടെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയിരുന്നു. ജലസാന്നിധ്യമുണ്ടാകാൻ സാധ്യതയുള്ള സ്ഥലമെന്നതിനാൽ ഏറെ പ്രാധാന്യമുള്ള മേഖലയാണ് ചന്ദ്രനിലെ ദക്ഷിണ ധ്രുവം.

ഇതേ ദക്ഷിണ ധ്രുവത്തിൽ തന്നെ ചന്ദ്രയാൻ-4 ലാൻഡ് ചെയ്യാനൊരുങ്ങുന്നുവെന്നത് ഏറെ പ്രതീക്ഷ നൽകുന്ന കാര്യമാണ്. ചന്ദ്രനിൽ നിന്നുള്ള സാംപിളുകൾ ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കുകയെന്നതാണ് ചന്ദ്രയാൻ-4 ദൌത്യത്തിൻ്റെ പ്രാഥമിക ലക്ഷ്യമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അങ്ങനെ കൊണ്ടു വരുന്ന സാംപിളുകൾ പിന്നീട് വിശദമായ ശാസ്ത്രീയ പഠനങ്ങൾക്ക് വിധേയമാക്കാൻ കഴിയും.

ചന്ദ്രനിൽ നിന്ന് സാംപിളുകൾ എത്തിക്കാൻ സാധിച്ചാൽ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി മാറാൻ ഇന്ത്യക്ക് സാധിക്കും. നേരത്തെ യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

അതേ സമയം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരിക്കും ചന്ദ്രയാൻ-4 ദൗത്യം. ഒന്നിലധികം ലോഞ്ചുകളും സ്പെയിസ് ക്രാഫ്റ്റ് മൊഡ്യൂളുകളും ഈ ദൗത്യത്തിൽ അടങ്ങിയിട്ടുണ്ട്.

ചന്ദ്രയാൻ-4 ഓപ്പറേഷണൽ ആയുസ് ഒരു ചാന്ദ്രദിനം അതായത് ഭൂമിയിലെ 14 ദിവസങ്ങൾക്ക് തുല്യമായിരിക്കുമെന്ന് നേരത്തെ ഐഎസ്ആർഒ ഇൻസൈറ്റ്സ് പുറത്തുവിട്ടിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഐഎസ്ആർഒയിൽ നിന്ന് ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *