മേളത്തിനൊപ്പം കുംഭ കുലുക്കി തൃശൂരിനെ അർമാദത്തിലാക്കാൻ പുലികളിറങ്ങി; താളത്തിനൊത്ത് ചുവടുവയ്ക്കാൻ ഇറങ്ങിയത് 350 ലേറെ പുപ്പുലികൾ

തൃശ്ശൂർ: തൃശ്ശൂരിൽ പുലികളിറങ്ങി. ഏഴ് സംഘങ്ങളാണ് ഇത്തവണ പുലികളിയിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്. തൃശൂരിൽ ആകെ 350 ലേറെ പുലികളാണ് കുംഭ കുലുക്കി ഇറങ്ങിയിരിക്കുന്നത്. വൈകുന്നേരം 5 മണിയ്ക്ക് ആയിരുന്നു ഫ്ലാഗ് ഓഫ്. ചുവടുകളുമായി പുലികളിക്ക് അകമ്പടിയായി മേളക്കാരും അണിനിരന്നതോടെ ഓണാഘോഷത്തിന് ഗാംഭീര്യമേരിയിട്ടുണ്ട്.
ഇന്ന് രാവിലെ മുതൽ പുലിമടകളിൽ ചായമെഴുത്ത് തുടങ്ങിയിരുന്നു. ചമയമരക്കൽ ഇന്നലെ തന്നെ തുടങ്ങി. ഇത്തവണ പിങ്ക് പുലിയും നീല പുലിയും തുടങ്ങി പലവിധ വർണങ്ങളിലുള്ള പുലികളുണ്ട്. പാട്ടുരായ്ക്കൽ ദേശമായിരിക്കും ആദ്യം പ്രവേശിക്കുക. അതോട് കൂടിയാണ് ഫ്ലാഗ് ഓഫ്. പിന്നാലെ ഓരോ സംഘവും സ്വരാജ് റൗണ്ടിലിറങ്ങും.
സീതാറാം മിൽ ദേശം, ശങ്കരൻ കുളങ്ങര ദേശം, കാനാട്ടുകര ദേശം, ചക്കാമുക്ക് ദേശം, പാട്ടുരായ്ക്കൽ ദേശം, വിയ്യൂർ ദേശം, വിയ്യൂർ യുവജന സമാജം എന്നിവയാണ് ടീമുകൾ. 35 മുതൽ 55 വരെ പുലികളാണ് ഓരോ സംഘത്തിലുമുള്ളത്. സമകാലിക സാമൂഹ്യ യാഥാർഥ്യങ്ങളും പുരാണകഥാ സന്ദർഭങ്ങളുമൊക്കെ വിഷയമാകുന്ന നിശ്ചല ദൃശ്യങ്ങളും അണിനിരത്തിയാകും ഓരോ ടീമും കാണികളെ വിസ്മയിപ്പിക്കുക. വന്യ താളത്തിൽ ചിലമ്പണിഞ്ഞ് പുലികൾ നഗരവീഥികളിൽ നൃത്തംവെക്കുന്നതോടെ ജനക്കൂട്ടവും പുലിയാരവങ്ങളിൽ മുഴുകും.
സ്വരാജ് ഗ്രൗണ്ടിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എട്ടടി ഉയരമുള്ള ട്രോഫിയും അറുപത്തിരണ്ടായിരം രൂപയുയുമാണ് ഒന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. അമ്പതിനായിരം, നാല്പത്തിമൂവായിരത്തി എഴുനൂറ്റി അമ്പത് എന്നിങ്ങനെയാണ് രണ്ടും മൂന്നും സ്ഥാനത്തിനുള്ള സമ്മാനത്തുക. പുലിക്കൊട്ടിനും വേഷത്തിനും വണ്ടിക്കും അച്ചടക്കത്തിനും പ്രത്യേകമുണ്ട് സമ്മാനം. എട്ടുമണിയോടെ അവസാന പുലിയും റൗണ്ട് വിട്ട് മടങ്ങുന്നതോടെ തൃശൂരിന്‍റെ ഓണത്തിന് കൊടിയിറങ്ങും.