‘എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല’; പുതിയ സംഘടനയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്റെ ഭാഗമല്ലെന്ന് ലിജോ ജോസ് പെല്ലിശേരി

കൊച്ചി: മലയാള സിനിമയിലെ പുതിയ സംഘടനയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്റെ ഭാഗമല്ലെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. പുതിയ കൂട്ടായ്മയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന പക്ഷം ഔദ്യോഗിക അറിയിപ്പ് നല്‍കും എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു പ്രതികരണം. ആഷിഖ് അബു ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ലിജോയും ഉണ്ടാകുമെന്നായിരുന്നു വാർത്തകൾ. ഇതിനെയാണ് അദ്ദേഹം പൂർണമായും തള്ളിയത്. പ്രോഗ്രസ്സിവ് ഫിലിം മേക്കേഴ്‌സ് പുറത്തിറക്കിയ സര്‍ക്കുലറില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പേരും ഉണ്ടായിരുന്നു. എന്നാൽ തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തന്റെ അറിവോടെയല്ലെന്നും ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ നിലവിൽ ഭാഗമല്ല. ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു. അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു. അങ്ങനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും. അതുവരെ എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല.
സംവിധായകൻ ആഷിഖ് അബുവിന്റെയും ഭാര്യയും നടിയുമായ റിമ കല്ലിങ്കലിന്റെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസമാണ് പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ചത്. ആഷിക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശേരി, റിമ കല്ലിങ്കൽ,രാജീവ് രവി എന്നിവരാണ് നേതൃനിരയിൽ ഉള്ളതെന്നായിരുന്നു റിപ്പോർട്ടുകൾ.
പുതിയ സംസ്കാരം രൂപീകരിക്കുമെന്ന് അസോസിയേഷൻ സിനിമ പ്രവർത്തകർക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയിരുന്നു. തൊഴിലാളികളുടെ ശാക്തീകരണമാണ് ലക്ഷ്യം. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കും. സമത്വം, സഹകരണം, സാമൂഹിക നീതി എന്നീ മൂല്യങ്ങളുടെ വേരൂന്നി പ്രവർത്തിക്കും. പിന്നണി പ്രവർത്തകർ എന്ന നിലയിൽ മുന്നോട്ട് ഇറങ്ങണമെന്നും കത്തിലുണ്ട്.