ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലെ ഏഴ് ജീവനക്കാർ മോചിതരായി; അഞ്ചുപേർ ഇന്ത്യക്കാർ

 ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലെ ഏഴ് ജീവനക്കാർ മോചിതരായി; അഞ്ചുപേർ ഇന്ത്യക്കാർ

ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലെ അഞ്ച് ഇന്ത്യാക്കാർ ഉൾപ്പെടെ ഏഴ് ജീവനക്കാർ കൂടി മോചിതരായി. മോചനം ഇറാനിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് ഇന്ത്യാക്കാരുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇവരിൽ മലയാളികളുണ്ടോയെന്ന് അറിവായിട്ടില്ല.

ഒരു വനിതാ ക്രൂ മെമ്പറെ ഇറാൻ വിട്ടയിച്ചിരുന്നു. തൃശ്ശൂർ സ്വദേശി ഡെക്ക് കേഡറ്റ് ആൻ ടെസ ജോസഫ് ആണ് വിട്ടയയ്ക്കപ്പെട്ടത്. നാല് മലയാളികളാണ് കപ്പലിലുള്ളത്. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ശ്യാംനാഥ്, പാലക്കാട് കേരളശ്ശേരി സ്വദേശി സുമേഷ്, മാനന്തവാടി കാട്ടിക്കുളം സ്വദേശി പിവി ധനേഷ് എന്നിവർ.

എംഎസ്‌സി ഏരീസ് എന്ന കപ്പലാണ് ഇറാൻ പിടിച്ചുവെച്ചിരിക്കുന്നത്. ഈ കപ്പലിലെ 25 ജീവനക്കാരിൽ 17 പേർ ഇന്ത്യക്കാരാണ്. ഇവരെ വിട്ടയക്കുന്നതിൽ ഇറാന് എതിർപ്പില്ല. എന്നാൽ കപ്പൽ കമ്പനിയുമായി ഈ ജീവനക്കാർക്കുള്ള കരാർ പരിഗണിച്ചായിരിക്കും മോചനമെന്നാണ് ലഭിച്ചിരുന്ന വിവരം. ബാക്കിയുള്ളവരെ വരും ദിവസങ്ങളിൽ മോചിപ്പിക്കും എന്നാണ് അറിയുന്നത്. ചർച്ചകൾ നയതന്ത്രതലത്തിൽ തുടരുകയാണ്.

ഏപ്രില്‍ 13-നാണ് കപ്പലിനെ ഇറാൻ പിടിച്ചെടുത്തത്. ഇസ്രയേൽ ബന്ധമുള്ള കപ്പലായതു കൊണ്ടാണ് എംഎസ്‌സി ഏരീസിനെ ഇറാൻ പിടിച്ചെടുത്തത്. ഇസ്രയേലുകാരനായ ഇയാൽ ഓഫറിന്റെ ഉടമസ്ഥതയിലുള്ള കപ്പലാണിത്. സൊഡിയാക് മാരിടൈം എന്ന കമ്പനിയാണ് കപ്പലിന്റെ ഉടമ. ഇറ്റാലിയൻ-സ്വീസ് കമ്പനിയായ എംഎസ്‌സിക്ക് കപ്പലിന്റെ നടത്തിപ്പ് ചുമതലയാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *