‘കോഴിയെ കാണാതായപ്പോൾ അന്വേഷിക്കാൻ കുറുക്കനെ വച്ചതുപോലെ’; പൂരം കലക്കൽ അന്വേഷണത്തിൽ കെ മുരളീധരൻ

 ‘കോഴിയെ കാണാതായപ്പോൾ അന്വേഷിക്കാൻ കുറുക്കനെ വച്ചതുപോലെ’; പൂരം കലക്കൽ അന്വേഷണത്തിൽ കെ മുരളീധരൻ

തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ അന്വേഷണത്തിൽ മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എഡിജിപി എം ആര്‍ അജിത് കുമാറും ആര്‍എസ്എസ് നേതാക്കളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് മുരളീധരൻ ചോദിച്ചു. സിപിഐഎം നിലപാട് അതിശയിപ്പിക്കുന്നതാണെന്നും സിപിഐഎം സംസ്ഥാന നേതൃത്വം വിമര്‍ശിക്കുന്നുണ്ട്, പക്ഷെ മുഖ്യമന്ത്രിയെ നേരില്‍ കാണുമ്പോള്‍ മിണ്ടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ലഭിച്ചിട്ടും എഡിജിപി എന്തുകൊണ്ട് നടപടി എടുത്തില്ലെന്നും എന്ത് സംഭാഷണമാണ് ആര്‍എസ്എസ് നേതാവുമായി എഡിജിപിക്ക് നടത്താന്‍ ഉള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

‘എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഈ വിഷയത്തില്‍ പ്രതികരണം നടത്താത്തത്. സിപിഐഎം നിലപാട് അതിശയിപ്പിക്കുന്നതാണ്. സിപിഐഎം സംസ്ഥാന നേതൃത്വം വിമര്‍ശിക്കുന്നുണ്ട്, പക്ഷെ മുഖ്യമന്ത്രിയെ നേരില്‍ കാണുമ്പോള്‍ മിണ്ടുന്നില്ല. വി ഡി സതീശന്‍ -എഡിജിപി ഗൂഢാലോചന എന്ന ആരോപണം ഞങ്ങള്‍ വിശ്വാസത്തില്‍ എടുക്കുന്നില്ല. ഡിജിപി പാവം മനുഷ്യനാണ്. അവരെ ബൊമ്മ പോലെ ഇരുത്തിയിരിക്കുന്നു. ഇപ്പോള്‍ നടക്കുന്ന അന്വേഷണവും പ്രഹസനമാണ്. പൂരം കലക്കിയതിന്റെ അന്വേഷണം, കോഴിയെ കാണാതായത് അന്വേഷിക്കാന്‍ കുറുക്കനെ വച്ചത് പോലെ പൂരം കലക്കിയ ആള്‍ തന്നെ അത് അന്വേഷിക്കുന്നു. അന്വേഷണം നടന്നിട്ടുണ്ടാകില്ല എന്ന് വിശ്വസിക്കുന്നു’; മുരളീധരന്‍ പറഞ്ഞു.

തലസ്ഥാനത്ത് നാല് ദിവസമായി തുടരുന്ന കുടിവെള്ള പ്രശ്‌നത്തൽ വാട്ടർ അതോറിറ്റിയെയും നഗരസഭയെയും അദ്ദേഹം വിമർശിച്ചു. വാട്ടര്‍ അതോറിറ്റിക്കും നഗരസഭയ്ക്കും വീഴ്ച പറ്റിയെന്ന് മുരളീധരന്‍ പറഞ്ഞു. തെറ്റ് ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും സെക്രട്ടറിയേറ്റ് കാൻ്റീന്‍ വരെ അടച്ച് പൂട്ടിയ സ്ഥിതിയാണെന്നും അദ്ദേഹം പ്രതികരിച്ചു.

‘അഞ്ച് ദിവസം അനുഭവിച്ചത് ദുരിതം. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും വെള്ളം കിട്ടാത്ത അവസ്ഥ. മാസങ്ങള്‍ക്ക് മുന്‍പ് റെയില്‍വേ വാട്ടര്‍ അതോറിറ്റിക്ക് പണം അടച്ചു. തെരഞ്ഞെടുപ്പ് പേര് പറഞ്ഞു അത് നീട്ടി കൊണ്ട് പോയതാണ്. സമരക്കാര്‍ക്ക് നേരെ പോലും വെള്ളം ചീറ്റാന്‍ ഇല്ലാത്ത അവസ്ഥയാണ്. അഞ്ച് ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെ മന്ത്രി റോഷി അഗസ്റ്റിന്‍ അഭിനന്ദിക്കുകയാണ് ചെയ്തത്. ഇതുവരെ ഇങ്ങനെ ഒരു സാഹചര്യം ഇവിടെ ഉണ്ടായിട്ടില്ല’; മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *