കാർഗിൽ യുദ്ധത്തിലെ പങ്ക് പരസ്യമായി സമ്മതിച്ച് പാകിസ്ഥാൻ; ആയിരക്കണക്കിന് പാക് സൈനികർ അവരുടെ ജീവൻ രാജ്യത്തിനും ഇസ്‌ലാമിനും വേണ്ടി ബലിയർപ്പിച്ചെന്ന് പാക് സൈനിക മേധാവി

ഇസ്ലാമാബാദ്: കാർഗിൽ യുദ്ധത്തിലെ പങ്ക് പരസ്യമായി സമ്മതിച്ച് പാകിസ്ഥാൻ. ഇതാദ്യമായാണ് 1998-ൽ ഇന്ത്യക്കെതിരേ നടത്തിയ കാർഗിൽ യുദ്ധത്തിൽ പങ്കുണ്ടെന്ന് പാകിസ്ഥാൻ സമ്മതിക്കുന്നത്. പാക് സൈനിക മേധാവി ജനറൽ അസിം മുനീറാണ് കാർഗിൽ യുദ്ധത്തിൽ മരിച്ചത് പാക് സൈനികരാണെന്ന് വ്യക്തമാക്കിയത്. പ്രതിരോധ ദിനവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലായിരുന്നു ജനറൽ അസിം മുനീർ കാർഗിൽ യുദ്ധത്തിലെ പങ്ക് പരസ്യമായി സമ്മതിച്ചത്.
1998-ലെ കാർഗിൽ യുദ്ധം ഉൾപ്പെടെ ഇന്ത്യയുമായി നടന്ന സംഘർഷങ്ങളിൽ മരിച്ച പാകിസ്താൻ സൈനികർക്ക് പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീർ ആദരം അർപ്പിച്ചു. പാകിസ്താൻ സമൂഹം, ധീരരുടെ സമൂഹമാണ്. അവർ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും അതിന് നൽകേണ്ട വിലയും മനസ്സിലാക്കുന്നു, മുനീർ പറഞ്ഞു. 1948, 1965, 1971 വർഷങ്ങളിൽ ആകട്ടെ, അല്ലെങ്കിൽ 1999-ലെ കാർഗിൽ യുദ്ധമാകട്ടെ, ആയിരക്കണക്കിന് സൈനികർ അവരുടെ ജീവൻ രാജ്യത്തിനും ഇസ്‌ലാമിനും വേണ്ടി ബലിയർപ്പിച്ചു, അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതാദ്യമായാണ് ഔദ്യോഗിക സ്ഥാനം വഹിക്കവേ ഒരു പാകിസ്താൻ സൈനിക മേധാവി, സൈന്യത്തിന് കാർഗിൽ യുദ്ധത്തിൽ പങ്കുണ്ടെന്ന കാര്യം പരസ്യമായി സമ്മതിക്കുന്നത്. കാർഗിൽ യുദ്ധത്തിൽ പാക് സൈന്യം നേരിട്ട് പങ്കെടുത്തിട്ടില്ലെന്നായിരുന്നു ദീർഘകാലമായി പാകിസ്താൻ മുന്നോട്ടുവെച്ചിരുന്ന വാദം.