സംഘർഷമൊഴിയാതെ മണിപ്പൂർ; മരണസംഖ്യ അഞ്ചായി, ഏറ്റുമുട്ടൽ തുടരുന്നു

ഇംഫാല്‍: മണിപ്പൂരിൽ സംഘർഷാവസ്ഥ തുടരുന്നു. വയോധികൻ കൊല്ലപ്പെട്ടതിന് പിന്നാലെ ഉണ്ടായ സംഘർഷത്തിൽ മരണസംഖ്യ അഞ്ചായി. കഴിഞ്ഞ ദിവസമാണ് 63-കാരനെ ആയുധധാരികളായ ഒരു സംഘം വീട്ടില്‍ക്കയറി വെടിവെച്ചുകൊന്നത്. കുക്കി വിഭാഗത്തില്‍ പെട്ട സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് സംശയം. രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം.
കൊല്ലപ്പെട്ട വയോധികന്റെ ഭാര്യ അടുക്കളയില്‍ പ്രഭാത ഭക്ഷണമുണ്ടാക്കുകയായിരുന്നു. ഇതിനിടെ വീടിനകത്തേക്ക് ഇരച്ചെത്തിയ സായുധസംഘം ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികനെ വെടിവെച്ച് കൊല്ലുകയും തുടര്‍ന്ന് കടന്നുകളയുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് അക്രമം ആരംഭിച്ചത്.
നുന്‍ചപിയില്‍ കനത്ത വെടിവെപ്പാണ് ഉണ്ടായത്. കുക്കികളെന്ന് സംശയിക്കുന്ന നാല് പേരും ഒരു മെയ്തി വിഭാഗക്കാരനുമാണ് കൊല്ലപ്പെട്ടത്. ഇതിന് പുറമെ കക്ചിങ് ജില്ലയിലെ സുഗ്‌നു മേഖലയിലും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. ഇവിടെ വെടിവെപ്പും ബോംബാക്രമണവും ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച ബിഷ്ണുപുര്‍ ജില്ലയിലുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. മുന്‍ മുഖ്യമന്ത്രി മെയ്‌റംബം കൊയ്‌റങ് സിങ്ങിന്റെ വീടിന് നേരെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ രണ്ട് കെട്ടിടങ്ങള്‍ തകര്‍ന്നിരുന്നു. ഈ ആഴ്ച ആദ്യം ഇംഫാല്‍ വെസ്റ്റില്‍ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ ബോംബാക്രമണത്തിലും രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.