വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തടയുന്നതില്‍ പരാജയപ്പെട്ടു; 30 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കിം ജോങ് ഉൻ വധശിക്ഷയ്ക്കു വിധേയമാക്കിയതായി റിപ്പോർട്ട്

പോങ്യാങ്: വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തടയുന്നതില്‍ പരാജയപ്പെട്ടെന്ന കാരണത്താല്‍ 30 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്കു വിധേയമാക്കിയതായി റിപ്പോർട്ട്. അടുത്തിടെയാണ് വടക്കന്‍ കൊറിയയില്‍ വിനാശകരമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായത്. പ്രകൃതിക്ഷോഭത്തിൽ ആയിരക്കണക്കിന് ആളുകളാണ് മരിച്ചത്. ഈ മരണങ്ങൾ തടയുന്നതിന് സാധിക്കാതെ വന്ന മുപ്പതോളം സർക്കാർ ഉദ്യോഗസ്ഥരെ വധിക്കാൻ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ ഉത്തരവിട്ടുവെന്നാണ് ദക്ഷിണ കൊറിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചാഗാങ് പ്രവിശ്യയിലുണ്ടായ കനത്ത മഴയെ തുടർന്ന് പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചത്. മരണങ്ങൾ സംഭവിച്ചതിന് പുറമെ നിരവധി പേർക്ക് വീടുകൾ നഷ്ടമാവുകയും ചെയ്തു. പ്രളയത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെ തോത് കുറയ്‌ക്കാൻ ഉദ്യോഗസ്ഥർക്ക് സാധിക്കുമായിരുന്നുവെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കിം ജോങ് ഉൻ പ്രഖ്യാപിച്ചിരുന്നു.
ഇതിന് പിന്നാലെ കഴിഞ്ഞ മാസം അവസാനത്തോടെ ഉദ്യോഗസ്ഥരുടെ വധശിക്ഷ നടപ്പാക്കിയെന്നാണ് ദക്ഷിണ കൊറിയ പറയുന്നത്. എന്നാൽ ഉത്തരകൊറിയ ഈ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ചാഗാങ്ങിലെ വെള്ളപ്പൊക്കത്തിൽ അനാസ്ഥ കാട്ടിയ ഉദ്യോഗസ്ഥരെ കർശനമായി ശിക്ഷിക്കാൻ കിം ജോങ് ഉൻ ഉത്തരവിട്ടതായി ഉത്തരകൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഉദ്യോഗസ്ഥർക്ക് ഏത് ശിക്ഷയാണ് വിധിച്ചതെന്നോ, ഇത് എന്ന് നടപ്പാക്കുമെന്നോ ഉള്ള കാര്യങ്ങളൊന്നും ഈ റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ല.
വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം ആയിരം കടന്നുവെന്നാണ് ദക്ഷിണ കൊറിയ പറയുന്നത്. 4100ലധികം വീടുകൾ തകർന്നുവെന്നും, 7410 ഏക്കർ കൃഷിഭൂമി നശിച്ചുവെന്നും ഇവർ പറയുന്നു. ചാഗാങ്ങിന് പുറമെ സിനുയിജ്, ഉയ്ജു എന്നീ നഗരങ്ങളിലും കെട്ടിടങ്ങൾ, റോഡുകൾ, റെയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിലും വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.