600 വർഷം പഴക്കമുള്ള പവിഴപ്പുറ്റ്; നൂറ്റാണ്ടുകളുടെ കാലാവസ്ഥാ മാറ്റങ്ങളുടെ ഡേറ്റ

ഭൂമിയിലെ വൈവിധ്യമായതും മനോഹരവുമായ ഒരു ആവാസവ്യവസ്ഥയാണ് പവിഴപ്പുറ്റുകൾ. തീരത്തോട് ചേർന്ന് ആഴം കുറഞ്ഞ കടലിൽ ഇവ കാണപ്പെടുന്നു. ഏകദേശം നൂറോളം ഇനങ്ങളിലുള്ള ഒച്ചുകൾ, നൂറു കണക്കിന് വിവിധ തരത്തിലുള്ള മൽസ്യങ്ങൾ, ചെറിയ സസ്യങ്ങൾ, വിവിധ തരത്തിലുള്ള കടൽക്കുതിരകൾ തുടങ്ങിയ ലക്ഷക്കണക്കിനുള്ള ജീവികളുടെ ആവാസകേന്ദ്രമാണ് പവിഴപ്പുറ്റുകൾ.കടൽ അനിമോണുകളുടെയും ജെല്ലി മൽസ്യങ്ങളുടേയും അടുത്ത ബന്ധുക്കളായ പവിഴപ്പൊളിപ്പുകൾ എന്ന പുഷ്പസദൃശ്യമായ ജീവികളുടെ വിസർജ്ജ്യവസ്തുക്കളും മൃതാവശിഷ്ടങ്ങളും ചേർന്ന് വർഷങ്ങളുടെ പ്രവർത്തനഫലമായി പവിഴപ്പുറ്റുകൾ രൂപം കൊള്ളുന്നു.600 വർഷത്തിൽ ഏറെ പ്രായമുള്ള ഒരു പവിഴപ്പുറ്റ് ഫിജിയുടെ തീരത്തായി പസഫിക്കിൽ കണ്ടെത്തിയിരിക്കുകയാണ്.ഈ പവിഴപ്പുറ്റിന് പസഫിക്കിന്റെ കഴിഞ്ഞ പാതി സഹസ്രാബ്ദത്തിന്റെ താപനിലയിലുണ്ടായ ഏറ്റക്കുറച്ചിൽ കണക്കുകൾ പറയാൻ കഴിയും.
താപനിലയിലുണ്ടാവുന്ന വ്യതിയാനം, കടൽജലത്തിൽ കാർബ്ബൺ ഡയോക്സൈഡിന്റെ അളവു കൂടുക, എണ്ണ തുടങ്ങിയ മാലിന്യങ്ങൾ കലരുക എന്നിവയും പവിഴപ്പുറ്റുകളുടെ നാശത്തിനു കാരണമാകുന്നു.
സുനാമി മൂലമുണ്ടാകുന്ന വലിയ തിരമാലകളുടെ ശക്തമായ പ്രഹരം മൂലം പവിഴപ്പുറ്റുകൾക്ക് നാശം വരാറുണ്ട്. കൂടാതെ നക്ഷത്രമത്സ്യങ്ങൾ ആഹാരമാക്കുന്നതിലൂടെയും പവിഴപ്പുറ്റുകൾക്ക് നാശം സംഭവിക്കുന്നു. ഇവയ്ക്ക് പുറമെ മനുഷ്യർ കടലിൽ തള്ളുന്ന പ്ലാസ്റ്റിക്, കപ്പലുകളിൽ നിന്നും പുറത്തേക്കൊഴുകുന്ന എണ്ണ, കൗതുകത്തിനായി അക്വേറിയങ്ങളിൽ സൂക്ഷിക്കാനായ് പവിഴപ്പുറ്റുകൾ ശേഖരിക്കൽ എന്നിവ വഴി പവിഴപ്പുറ്റുകൾക്ക് നാശം സംഭവിച്ചുകൊണ്ടിരിക്കുകയാണ്.ഈ സാഹചര്യത്തിലാണ് ആറ് നൂറ്റാണ്ടുകളായി പല തരത്തിലുള്ള താപനിലാ മാറ്റങ്ങളുടെ കാലഘട്ടങ്ങളെ അതിജീവിച്ച ഫിജിയിലെ പവിഴപ്പുറ്റ് സൂക്ഷിച്ചിരിക്കുന്ന ചരിത്ര രേഖകൾ നിർണായകമാകുന്നതും.
1998 ൽ കണ്ടെത്തിയ ഈ പവിഴപ്പുറ്റിന് ഒരു മേശയോളം വലിപ്പമുണ്ട്.പച്ചനിറത്തിൽ പാറക്കല്ലിന്റെ ആകൃതിയാണ് ഈ പവിഴപ്പുറ്റിനുള്ളത്.ബോൾഡർ കോറൽ എന്ന ഇനത്തിൽ പെട്ട ഈ പവിഴപ്പുറ്റിന്റെ ഉള്ളിൽ ചെറിയ തുരങ്കങ്ങൾ ഉണ്ടാക്കിയാണ് ഗവേഷകർ വിവരങ്ങൾ ശേഖരിക്കുന്നത്. രണ്ട് പതിറ്റാണ്ടിന് മുൻപേ തന്നെ വിവരശേഖരണം ആരംഭിച്ചിരുന്നു എങ്കിലും, സാങ്കേതിക വിദ്യയുടെ സാധ്യതകൾ വർധിച്ചതോടെ ഇപ്പോൾ ഈ പവിഴപ്പുറ്റിൽ നിന്നുള്ള സാംപിളുകളുടെ നിരീക്ഷണവും വിവരശേഖരണവും കൂടുതൽ ഫലപ്രദമുള്ളതാക്കി മാറ്റിയിട്ടുണ്ട്.ഇതിൽ നിന്ന് ലഭ്യമാകുന്ന വിവരങ്ങൾ വച്ച് 1300കളുടെ അവസാനം മുതലുള്ള കാലാവസ്ഥാ രേഖകൾ ലഭ്യമാണ്. ഈ കാലയളവിൽ ഫിജി സമുദ്രമേഖലയിൽ സംഭവിച്ചിട്ടുള്ള കാലാവസ്ഥാ മാറ്റങ്ങൾ വ്യക്തമായി തന്നെ പവിഴപ്പുറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയും നൂറ്റാണ്ടുകളുടെ കാലാവസ്ഥാരേഖകൾ തുടർച്ചയായി സമുദ്രത്തിലെ ഒരു സ്രോതസ്സിൽ നിന്ന് ലഭിക്കുന്നത് ഇത് ആദ്യമായിട്ടാണ്.
വലിയ പവിഴപ്പുറ്റുകൾ ഒരുപാട് കാലം നിലനിൽക്കുന്നു എന്നത് വലിയ അത്ഭുതമൊന്നുമല്ല.അവയുടെ ഘടനയാണ് ഇങ്ങനെ കാലങ്ങളോളം നിലനിൽക്കാൻ പവിഴപ്പുറ്റുകളെ സഹായിക്കുന്നത്. അസ്ഥികൂടം പോലെ ഒരു രൂപമാണ് പവിഴപ്പുറ്റുകളുടെ അടിത്തറ. ഇവയ്ക്ക് മേലെയാണ് പവിഴപ്പുറ്റുകളുടെ പുറമേക്കും കാണുന്ന ഭാഗം രൂപപ്പെടുന്നത്. അതുകൊണ്ട് തന്നെ അടിത്തറയ്ക്ക് കേട് വരാത്ത കാലത്തോളം മുകളിലേക്ക് പല തട്ടുകളായി പവിഴപ്പുറ്റുകൾ വളർന്ന് കൊണ്ടേയിരിക്കും. അതുകൊണ്ട് തന്നെയാണ് ഇത്തരത്തിലുള്ള വിവിധ തട്ടുകളിലായി വിവിധ കാലഘട്ടങ്ങളിലെ താപനിലയും ലവണാംശവും ഉൾപ്പടെ പവിഴപ്പുറ്റുകളിൽ കാണപ്പെടുന്നതും. ഇത്തരം പവിഴപ്പുറ്റ് അസ്ഥികൂടങ്ങളിലെ രണ്ട് ഘടകങ്ങളെയാണ് ഗവേഷകർ താപനിലാ ചരിത്രത്തിനായി പഠന വിധേയമാക്കിയത്. സ്ട്രോന്റിയവും കാത്സ്യവും ആയിരുന്നു ഈ ഘടകങ്ങൾ. പവിഴപ്പുറ്റ് നിലനിന്നിരുന്ന മേഖലയിൽ താപനില കൂടിയ അവസരങ്ങളിൽ കാത്സ്യത്തേക്കാൾ കൂടുതൽ സ്ട്രോന്റിയം ആകും ആ കാലഘട്ടത്തിൽ കാണപ്പെടുക. ചൂടിന് പകരം കടലിലെ താപനില തണുപ്പുള്ള സമയമാണെങ്കിൽ കാൽസ്യത്തിന്റെ അളവ് കൂടുതലായി കാണപ്പെടും. ഇങ്ങനെ ഈ രണ്ട് ഘടകങ്ങളുടെ ഏറ്റക്കുറച്ചിലുകൾ നിരീക്ഷിച്ചുകൊണ്ടാണ് ഇക്കാലമത്രെയും ഈ പവിഴപ്പുറ്റ് കടന്ന് വന്ന താപനിലാ സാഹചര്യങ്ങൾ ഗവേഷകർ വിലയിരുത്തിയത്.
ഓരോ 25 മുതൽ 30 വർഷം വരെ കൂടും തോറും പസഫിക്കിലുണ്ടാകുന്ന താപനിലാ മാറ്റവും, ഓക്സിജന്റെ അളവിലുണ്ടാകുന്ന വ്യത്യാസവുമാണ് ഇന്റർഡെക്കേഡൽ പസഫിക് ഓസിലേഷൻ എന്ന് അറിയപ്പെടുന്നത്. ഇങ്ങനെ ഇന്റർഡക്കേഡൽ ഓസിലേഷന്റെ വിശദമായ പഠനത്തിനും ഈ പവിഴപ്പുറ്റ് അസ്ഥികൂടം സഹായകമായി. കൂടാതെ ഇനി വരുന്ന ദശാംബ്ദങ്ങളിൽ ഇന്റർഡെക്കേഡൽ ഓസിലേഷൻ എങ്ങനെ പെരുമാറാം എന്നതിന്റെ ധാരണയും ഈ പഠനത്തിലൂടെ ഗവേഷകർ രൂപീകരിച്ചു.
ഫിജിയിലെ ഈ കോറൽ മാത്രമല്ല പൊതുവെ ബോൾഡർ കോറൽ വിഭാഗത്തിൽ പെട്ട എല്ലാ പവിഴപ്പുറ്റുകൾക്കും ഏറെ നാൾ അതിജീവിക്കാനുള്ള ശേഷിയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പല പവിഴപ്പുറ്റുകളും അതാത് മേഖലകളിലെ താപനിലാമാറ്റങ്ങളെക്കുറിച്ചുള്ള വിവരശേഖരം നടത്തിയിരിക്കുന്നവയാണ്. ഇവയിലുള്ള പഠനവും അതിന് പാലിയോഓഷ്യാനോഗ്രാഫിക് ചരിത്ര രേഖകളും ചേർത്ത് വച്ചാൽ അത് സമുദ്ര പഠനത്തിൽ ഇത് വരെ പൂർണ്ണമായും മനസ്സിലാക്കാൻ കഴിയാത്ത ഏടുകളേക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുമെന്ന് ഗവേഷകർ പറയുന്നു.
കഴിഞ്ഞ 600 വർഷത്തിനിടയിലുള്ള കാലാവസ്ഥാ മാറ്റങ്ങൾ തുടർച്ചയായി ഫിജിയിലെ പവിഴപ്പുറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.അതിൻ്റെ വലിയ ഒരു പ്രത്യേകതയാണിത്.അതുകൊണ്ട് തന്നെ ഇതുവരെ കാലാവസ്ഥാ ചരിത്രപഠനത്തിന്റെ ഭാഗമായി ലഭിച്ച വിവരങ്ങളിൽ ഉള്ള വിടവുകൾ നികത്താൻ ഈ പവിഴപ്പുറ്റിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾക്ക് സാധിക്കും.പവിഴപ്പുറ്റുകളെ കടലിലെ പൂന്തോട്ടം എന്നാണ് വിളിക്കുന്നത്. ഹൃദയമോ, തലച്ചോറോ, കാഴ്ചശക്തിയോ ഇല്ലത്ത പവിഴപ്പൊളിപ്പുകൾക്ക്, കടൽവെള്ളത്തിൽ ആടങ്ങിയിരിക്കുന്ന കാൽസ്യം, ലവണങ്ങൾ എന്നിവയെ സ്വാംശീകരിച്ച് കട്ടി കൂടിയ കാൽസ്യം കാർബണേറ്റാക്കി മാറ്റാൻ കഴിവുണ്ട്.