മഞ്ഞിനടിയിൽ പുതഞ്ഞുകിടന്നത് വയറ്റില്‍ ഇരയോട് കൂടി; 44,000 വർഷം പഴക്കമുള്ള ചെന്നായയുടെ മമ്മി കണ്ടെത്തി; പ്രതീക്ഷയോടെ ശാസ്ത്ര ലോകം

 മഞ്ഞിനടിയിൽ പുതഞ്ഞുകിടന്നത് വയറ്റില്‍ ഇരയോട് കൂടി; 44,000 വർഷം പഴക്കമുള്ള ചെന്നായയുടെ മമ്മി കണ്ടെത്തി; പ്രതീക്ഷയോടെ ശാസ്ത്ര ലോകം

കാട്ടിലെ വേഗതയുള്ള കരുത്തുറ്റ വേട്ടക്കാരിൽ ഒരുകൂട്ടമാണ് ചെന്നായകൾ. ഇപ്പോഴിതാ ഷ്യയുടെ തണുത്തുറഞ്ഞ വടക്ക് കിഴക്കന്‍ പ്രദേശമായ സൈബിരിയിലെ പെർമാഫ്രോസ്റ്റിൽ (permafrost) നിന്ന് 44,000 വർഷം പഴക്കമുള്ള ചെന്നായയുടെ മമ്മി ഗവേഷകർ കണ്ടെത്തിയിരിക്കുകയാണ്. പ്രദേശത്തെ മഞ്ഞ് കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഉരുകാന്‍ തുടങ്ങിയതോടെയാണ് ഹിമത്തിനകത്ത് പുതഞ്ഞുകിടന്ന ചെന്നായയുടെ ശരീരം കണ്ടെത്തിയത്.

പതിനായിരക്കണക്കിന് വർഷങ്ങള്‍ മുമ്പ് ജീവിച്ചിരുന്ന നൂറ് കണക്കിന് ജീവി വർഗ്ഗങ്ങളുടെ മമ്മികളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. അതില്‍ സൂക്ഷ്മ ജീവികള്‍ മുതല്‍ മാമോത്തിന്‍റെ കുഞ്ഞിനെ വരെ കണ്ടെത്തിയിട്ടുണ്ട്. ഈ ഗണത്തിലുള്ള ഏറ്റവും അവസാനത്തെ കണ്ടെത്തലാണ് 44,000 വർഷം പഴക്കമുള്ള ചെന്നായ. അതും വയറ്റില്‍ ഇരയോട് കൂടിയത്. പുതിയ കണ്ടെത്തലോടെ പുരാതന കാലത്തെ ജീവിവര്‍ഗങ്ങളെ കുറിച്ചും അക്കാലത്ത് സജീവമായിരുന്ന സൂക്ഷ്മാണുക്കളെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകം.

2021-ൽ റഷ്യുടെ കിഴക്കന്‍ പ്രദേശമായ റിപ്പബ്ലിക് ഓഫ് സാഖയിലെയാകുട്ടിയ എന്നറിയപ്പെടുന്ന ഒരു നദിയിൽ നിന്നാണ് മമ്മിഫൈഡ് ചെന്നായയെ കണ്ടെത്തിയത്. എന്നാല്‍ അടുത്തിടെയാണ് ഈ ചെന്നായയുടെ ശവപരിശോധന ഗവേഷകര്‍ പൂര്‍ത്തിയാക്കിയത്. പ്ലീസ്റ്റോസീൻ കാലഘട്ടത്തില്‍ (Pleistocene -2.6 മില്യണ്‍ വര്‍ഷം മുതല്‍ 11,700 വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ) ജീവിച്ചിരുന്ന പ്രായപൂര്‍ത്തിയായ ചെന്നായയാണ് ഇതെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. കഴിഞ്ഞ ഹിമയുഗത്തിലെ ഈ പ്രദേശത്തെ ജീവിതത്തെക്കുറിച്ച് വിശദമായി മനസ്സിലാക്കാൻ ഈ കണ്ടെത്തൽ സഹായിക്കുമെന്ന് യാകുത്‌സ്കിലെ നോർത്ത് – ഈസ്റ്റേൺ ഫെഡറൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നു.

തണുത്ത് വരണ്ട കാലാവസ്ഥ മൃഗങ്ങളുടെ ശരീരത്തെ പ്രത്യേകതരത്തില്‍ മമ്മിഫിക്കേഷന്‍ ചെയ്തതിലൂടെയാണ് 44,000 വർഷം കഴിഞ്ഞും വലിയ കേടുകൂടാതെ ഈ ചെന്നായയെ കണ്ടെത്താനായത്. ഇത്തരം കാലഘട്ടത്തില്‍ മൃദുവായ ടിഷ്യൂകൾ നിർജ്ജലീകരണം ചെയ്യപ്പെടുന്നു. ഇത് മരിച്ച സമയത്ത് ഏത് അവസ്ഥയിലായിരുന്നോ ശരീരം ഉണ്ടായിരുന്നത് ആ രീതിയില്‍ തന്നെ അതിനെ സംരക്ഷിക്കുന്നു. മരിച്ച സമയത്ത് കഴിച്ചിരുന്ന ഭക്ഷണത്തെ കുറിച്ച് മനസിലാക്കാനും പ്രാചീന വൈറസുകളെയും മൈക്രോബയോട്ടയെയും കണ്ടെത്താനും കഴിയും.

പല്ലുകളുടെ കുറിച്ചുള്ള പഠനത്തിലൂടെ കണ്ടെത്തിയത് ആണ്‍ ചെന്നായയെയാണെന്ന് അക്കാദമി ഓഫ് സയൻസസ് ഓഫ് യാകുട്ടിയയിലെ മാമോത്ത് ജന്തുജാലങ്ങളെക്കുറിച്ചുള്ള പഠന വിഭാഗം മേധാവി ആൽബർട്ട് പ്രോടോപോപോവിന്‍റെ പ്രസ്ഥാവനയില്‍ പറയുന്നു. ‘വളരെ സജീവമായ ഒരു വേട്ടക്കാരനായിരുന്നു ഇത്. വലിയ മൃഗങ്ങളിൽ ഒന്ന്. സിംഹങ്ങളേക്കാളും കരടികളേക്കാളും അല്പം ചെറുത്. പക്ഷേ വളരെ സജീവമായ, ചലനാത്മകതയുള്ള വേട്ടക്കാരൻ,’ അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ചെന്നായയുടെ ജീനോ പഠനം നടത്തി ഇപ്പോഴത്തെ ചെന്നായകളുമായുള്ള ബന്ധം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.

Leave a Reply

Your email address will not be published. Required fields are marked *