30 മനുഷ്യരെ കൊല്ലാനുള്ള വിഷം ഉള്ളിലൊളിപ്പിച്ച ‘പഫർ ഫിഷ്’; ലോകത്തെ ഏറ്റവും അപകടരമായ ഭക്ഷണം പാകം ചെയ്യാനുള്ള ലൈസൻസ് സ്വന്തമാക്കി പത്തുവയസുകാരി

ടോക്യോ: സമുദ്രം എന്ന് പറയുന്നത് ഇന്നും നിരവധി നിഗൂഢതകൾ ഒളിച്ചിരിക്കുന്ന ഒന്നാണ്. സമുദ്രത്തിന്റെ അടിത്തട്ടിൽ എന്തൊക്കെയുണ്ട് എന്ന് ഒരു പരിധിവരെ മാത്രമേ മനുഷ്യനെ കൊണ്ട് കണ്ടെത്താൻ സാധിച്ചിട്ടുള്ളൂ. വിവിധതരത്തിലുള്ള, ആകൃതിയിലും വലുപ്പത്തിലുമുള്ള മൽസ്യ- ജീവിവർഗങ്ങളാൽ സമ്പന്നമാണ് സമുദ്രത്തിന്റെ അന്തർഭാഗം. അവിടുത്തെ ആകർഷണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ‘പഫർ ഫിഷ്’ എന്ന ഇത്തിരിക്കുഞ്ഞൻ മത്സ്യം. ശത്രുക്കൾ അടുത്തെത്തുമ്പോൾ ശരീരം ബോൾ പോലെയാക്കി രക്ഷപ്പെടുന്നതാണ് ഇതിന്റെ രീതി. പക്ഷേ കാണുന്നതു പോലെ രസമുള്ള ഒരു മൽസ്യമല്ല, 30 മനുഷ്യരെ കൊല്ലാനുള്ള വിഷമാണ് ഈ കുഞ്ഞു മത്സ്യം തന്റെ ശരീരത്തിൽ ഒളിപ്പിച്ചിരുന്നത്. എന്ന് വച്ച് ആളിനെ ആരും തീന്മേശകളിൽ നിന്നും ഒഴിവാക്കാറുമില്ല കേട്ടോ.
ജപ്പാന്റെ വിശിഷ്ട വിഭവമായ ഫുഗു നിർമിക്കുന്നത് പഫർ ഫിഷ് ഉപയോഗിച്ചാണ്. ലൈസന്‍സുള്ള പരിശീലനം ലഭിച്ച പാചക വിദഗ്ദര്‍ക്ക് മാത്രമേ ഫുഗു ഉണ്ടാക്കാന്‍ അനുവാദമുള്ളു. ഇപ്പോഴിതാ പഫര്‍ മത്സ്യം പാചകം ചെയ്യാനുള്ള ലൈസന്‍സുനേടുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയായി മാറിയിരിക്കുകയാണ് ജപ്പാനിലെ കരിന്‍ തബിറ എന്ന പെൺകുട്ടി. വെറും പത്ത് വയസ് മാത്രമാണ് ഇവളുടെ പ്രായം.
ലോകത്തെ ഏറ്റവും അപകടകരമായ ഭക്ഷണങ്ങളിലൊന്നാണ് പഫര്‍ മത്സ്യം. സയനൈഡിനെക്കാള്‍ മാരകമായ വിഷമടങ്ങിയിട്ടുള്ള ഈ മത്സ്യം പാകംചെയ്യുമ്പോള്‍ വിഷാംശമുള്ള ഭാഗങ്ങള്‍ ശരിയായി നീക്കംചെയ്തില്ലെങ്കില്‍ കഴിക്കുന്നവര്‍ മരിച്ചുപോകാനിടയുണ്ട്. അതിനാല്‍ പഫര്‍ മത്സ്യം പാചകംചെയ്യാന്‍ പ്രത്യേക ലൈസന്‍സ് ആവശ്യമാണ്. ലൈസന്‍സെടുക്കാനുള്ള പരീക്ഷയില്‍ ഏതുപ്രായക്കാര്‍ക്കും പങ്കെടുക്കാം. പ്രൊഫഷണല്‍ ഷെഫുകള്‍ ഉള്‍പ്പെടെ 60 പേര്‍ ജയിച്ച ഇത്തവണത്തെ പരീക്ഷയില്‍ 93 പേര്‍ പങ്കെടുത്തിരുന്നു.
പഫര്‍ ഫിഷിനെ പാകപ്പെടുത്തുമ്പോൾ ഒന്ന് പാളിയാൽ അതിനു ജീവന്റെ വില തന്നെ നൽകേണ്ടി വരും. സ്രാവുകൾ ഒഴികെ ഏത് ശത്രുവിനെയും നിഷ്പ്രയാസം കൊല്ലാൻ സാധിക്കുന്ന ടെട്രാഡോടോക്സിൻ എന്ന വിഷം പവർ ഫിഷിന്റെ ശരീരത്തിൽ ഒളിപ്പിച്ചിരിക്കുന്നു. എല്ലാ പഫർ ഫിഷുകളിലും ടെട്രോഡോടോക്സിൻ അടങ്ങിയിട്ടുണ്ട്.
ജപ്പാൻ, കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങിളിലുള്ളവരാണ് പ്രധാനമായും പഫർഫിഷ് വിഭവങ്ങൾ കഴിക്കുന്നത്. പഫർ ഫിഷ് വിഭവം ഒരു പ്ലേറ്റിന് ജാപ്പാനിൽ ഇന്ത്യൻ രൂപയാണ് 2000മാണ് വില. വേഗതയില്‍ സഞ്ചരിക്കാന്‍ കഴിവില്ലാത്ത പഫര്‍ ഫിഷിന് പ്രകൃതി നല്‍കിയ പ്രതിരോധത്തിന്റെ ഭാഗമാണ് ശരീരത്തിലെ വിഷം. ശത്രുവിനെ കണ്ടാല്‍ ബലൂണ്‍ പോലെ ഊതി വീര്‍പ്പിക്കാവുന്ന ശരീരം. തനിക്ക് ചുറ്റുമുള്ള വെള്ളം വലിയ അളവിൽ അകത്താക്കിയാണ് ഇവ ബലൂണ്‍ പോലെയായി വീർക്കുന്നത്. ചില സമയങ്ങളിൽ വെള്ളത്തിനു പകരം വായു അകത്തേക്ക് വലിച്ചും ബോൾ പോലെ വീർത്തു വരും. ഇത്തരത്തില്‍ വലുതാവുന്ന പഫര്‍ ഫിഷിനെ ഭക്ഷിക്കുന്ന വലിയ മീനുകള്‍ വലിയ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും. ചിലപ്പോൾ മരണം വരെ സംഭവിച്ചെന്നും വരാം.
നൂറ്റി ഇരുപതിൽപ്പരം ഇനം പഫര്‍ ഫിഷുകളെ സമുദ്രാന്തർഭാഗത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ കടലിൽ ജീവിക്കുന്നതും ശുദ്ധജലത്തിൽ ജീവിക്കുന്നതുമായ പഫർ ഫിഷുകളുണ്ട്. എന്നാൽ എല്ലാ വകഭേദങ്ങളിലും മാരകമായ വിഷമുണ്ട്. പഫർ ഫിഷിനെ മുറിക്കുന്നതില്‍ വരുന്ന ചെറിയ പിഴവ് പോലും ദുരന്തത്തിനു കാരണമാകും. ഇത്തരത്തിൽ നിരവധി അപകടങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇവകൊണ്ട് ഉണ്ടാക്കുന്ന വിഭവം കഴിക്കാൻ ഇന്നും വമ്പിച്ച തിരക്കാണ്. നട്ടെല്ലുള്ള ജീവികളിൽ ഏറ്റവും വിഷമുള്ളവയുടെ കൂട്ടത്തിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്.
മീനിന്റെ ശരീരത്തിലെ വിഷമയമായ അവയവങ്ങൾ പ്രത്യേക തരം കത്തികൊണ്ട് മുറിച്ചു മാറ്റിയതിന് ശേഷം മാത്രമേ പാചകം ചെയ്യാൻ പാടുള്ളൂ. പ്രാക്റ്റിക്കൽ പരീക്ഷ വളരെ സാഹസികത നിറഞ്ഞതാണ്. സ്വന്തമായി പഫർ ഫിഷ് കൊണ്ടുള്ള ഭക്ഷണമുണ്ടാക്കി അത് കഴിച്ച് കാണിക്കണം എന്നതാണ് പ്രാക്റ്റിക്കൽ പരീക്ഷയുടെ വെല്ലുവിളി. കൃത്യമായി പഠിച്ച്, ആത്മവിശ്വാസത്തോടെ പാചകം ചെയ്ത ശേഷം പാചകം ചെയ്യുന്നയാൾ ജീവനോടെ ഉണ്ടെങ്കിൽ ലൈസൻസ് ലഭിക്കും.
എന്നാൽ ഈ വിഭവത്തിന് രുചി ലഭിക്കുന്നത് വിഷത്തിന്റെ ഒരു ചെറിയ അംശം മാംസത്തിൽ ബാക്കി ഇരിക്കുമ്പോഴാണ്. എന്നാൽ അത് മരണകാരണം ആകുകയും ചെയ്യരുത്. അതിനാൽ ഹാനികരമല്ലാത്ത രീതിയിൽ ഈ മൽസ്യത്തെ കൈകാര്യം ചെയ്യാൻ വൈദഗ്ധ്യം ലഭിച്ച വളരെ കുറച്ചാളുകൾ മാത്രമാണുള്ളത്. കഴിക്കുന്ന ആൾ മരിക്കാതെ, വിഷം കുറച്ച് എടുത്തുകളഞ്ഞ് ഭക്ഷണം രുചികരമാക്കുന്ന ഷെഫ് ആണ് ഇക്കാര്യത്തിൽ താരം.